Thursday, October 16, 2014

എനിക്ക് ശേഷം വരുന്നവര്‍ എന്നേക്കാള്‍ വലിയവരാണ്

 
 
യുവജനങ്ങളെ സഖാക്കളെ ,
'നിങ്ങള്‍ ഈ സമുദ്രത്തെ കുടിച്ചു വറ്റിക്കാന്‍ കെല്‍പ്പുള്ളവരാണ് '
നിങ്ങളുടെ വാക്കുകളെ ,ആശയങ്ങളെ ,തിരഞ്ഞെടുപ്പുകളെ , ജീവിത രീതികളെ ,സ്വാതന്ത്ര്യത്തെ 'കേവല വരട്ടുതത്വവാദങ്ങള്‍ ' കൊണ്ടും ' , അനുഭവക്കുറവെന്ന ' സ്ഥിരം പല്ലവി ' കൊണ്ടും ' ഇകഴ്ത്തി തടസങ്ങള്‍ സൃഷ്ടിക്കുന്ന, പുരോഗമനത്തിന്റെ മുഖംമൂടി ധരിച്ച ശുഷ്ക്കിച്ച മനസ്സുകളെ തിരിച്ചറിയുക .അവരുടെ അധികാര കയ്യടക്കലുകള്‍ക്കപ്പുറത്തു ജീവിതങ്ങളുടെ പുതിയ പുലരികള്‍ വിരിയുന്നതും അവരുടെ അധികാരങ്ങളെ ചോദ്യംചെയ്യുന്നതും തള്ളി താഴേക്കിടുന്നതും സഹിക്കാത്തതാണവര്‍ക്ക് . അവര്‍ നിങ്ങളെ സ്ത്രീയെന്നും പുരുഷനെന്നും മാത്രം പേരിട്ടു നിങ്ങള്‍ക്കിടയില്‍ വലിയ മതിലുകള്‍ തീര്‍ത്ത് മനുഷ്യരല്ലാതെയാക്കും,അന്ധവും അല്ലാത്തതുമായ 'വിശ്വാസങ്ങള്‍' പുതപ്പിച്ച് പരസ്പരം വെറുക്കാന്‍ പഠിപ്പിക്കും .അന്യന്റെ വേദനകാണുമ്പോള്‍ കണ്ണുകള്‍ ഇറുക്കി അടക്കാനും തല തിരിച്ചു നടന്നു പോകാനും പഠിപ്പിക്കും , നമ്മുടെ തന്നെ പണം കൊണ്ട് നമ്മളെ ആക്രമിക്കുമ്പോളും ജീവിതത്തില്‍ നിന്ന്‍ തുടച്ചു നീക്കുമ്പോളും പ്രതിഷേധിക്കാതെ ,ഒന്നും മിണ്ടാതെ എല്ലാം 'വിധി'യെന്ന് സമാധാനിക്കാന്‍ പഠിപ്പിക്കും !
 
സഖാക്കളെ ,
ജീവിതം സമരമാണ് അന്യന്റെ വേദന സ്വന്തം വേദനയാകുന്ന കാലത്തെ അറിയുക , നിങ്ങളോട് തന്നെ ചെയ്യുന്ന യുദ്ധങ്ങള്‍ തുടരുക ,നീതിക്ക് വേണ്ടി ലോകമാവശ്യപ്പെടുന്ന സമരങ്ങളെ ഏറ്റെടുക്കുക ,നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുക ,ജീവിതത്തെ ആഘോഷമാക്കുക .
മുന്നിലൂടെയും ,അരികിലൂടെയും, പിറകിലൂടെയും ചേര്‍ന്ന് നടക്കാം .'ഒളിച്ചിരിക്കാതെ തന്നെ' രാഷ്ട്രീയം പറയാം , ശരീരം മാത്രമല്ലാതെ മനസ്സും പ്രവര്‍ത്തനത്തില്‍ വരുന്ന രാഷ്ട്രീയത്തില്‍ ഇടപെടാം .

"നൂറു നൂറു പൂക്കള്‍ വിരിയട്ടെ ,അവരുടെ കമ്പോളം തകരട്ടെ "
വിപ്ലവ അഭിവാദ്യങ്ങള്‍
സ്നേഹം

Thursday, October 9, 2014

ആതുര കച്ചവടം / ഒരു തുറന്ന കത്ത്



രോഗം നിര്‍ണ്ണയിക്കാനുള്ള ശേഷി ഡോക്ടര്‍മാര്‍ക്ക്  കുറഞ്ഞു വരികയും ,മരുന്ന് കമ്പനികള്‍ നല്‍കുന്ന പണം വിഴുങ്ങാന്‍ മാത്രം ഡോക്ടര്‍ ചമഞ്ഞ്  നടക്കുകയും ചെയ്യുന്ന തരത്തിലേക്ക് ആരോഗ്യ രംഗം കൂപ്പു കുത്തിയിരിക്കുന്നു .കഴിഞ്ഞ ആറുമാസം ശ്വാസകോശ സംബന്ധമായ അസുഖത്തിന് എന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പല പല രോഗങ്ങളില്‍ ആണ് എത്തിച്ചേര്‍ന്നത് .അവര്‍ നല്‍കിയ മരുന്നുകള്‍ സമയവും കാലവും തെറ്റാതെ വാങ്ങി വിഴുങ്ങിയിട്ടും 'വരണ്ട കഫം 'ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും  കള്‍ച്ചര്‍ ടെസ്റ്റ്‌ നടത്തിയപ്പോള്‍ കണ്ടെത്തിയ 'ക്ലെബ്സില്ല ബാക്ടീരിയ' മുഖാന്തിരം 'എന്ന് പറയപ്പെട്ട'  ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നു (ബാക്ടീരിയയെ പലരും പല രീതിയില്‍ ആണ് അവതരിപ്പിച്ചത്  ).ഞാന്‍ കണ്ടത്തില്‍  കൂടുതല്‍ പേരും സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ആയിരുന്നു  എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ,അവിടെയാണ് അസുഖങ്ങളെ വരിവരിയായി നിര്‍ത്തി  ഓരോരുത്തര്‍ക്കും കണ്ടെത്തേണ്ട ആശ്വാസങ്ങളെ ' ടോക്കന്‍ ' നല്‍കുന്നവര്‍  തൊട്ട് മരുന്ന് ( ആശുപത്രിയില്‍ ലഭ്യമായത് മാത്രം/ അല്ലാത്തത് പുറത്തേക്ക് ) നല്‍കുന്നവര്‍ വരേയുള്ള ഓരോരുത്തരുടെയും 'മുറുമുറുപ്പുകള്‍'  കണ്ടുംകേട്ടും സഹിച്ചും സാധാരണക്കാരില്‍ സധാരണക്കാരായ, തെരെഞ്ഞെടുപ്പുകാലത്ത് മാത്രം ' വില ' വരുന്ന 'ഞാന്‍ എന്ന ജനം ' ആശ്വാസം കണ്ടെത്തുന്നത് . പ്രൈവറ്റ് ആശുപത്രികളെ കുറിച്ച് പറയുന്നില്ല സേവനത്തിന്റെ പേരിനു  താഴെയാണ് നില്‍ക്കുന്നത് എങ്കിലും മുകളില്‍ പറഞ്ഞ കുഴപ്പങ്ങളുടെ കൂത്തരങ്ങാണ് സ്വകാര്യ ആശുപത്രികള്‍ .ഓരോ മനുഷ്യനും അവന്റെ അസുഖത്തെ നിര്‍ണ്ണയിക്കാനും മരുന്ന് കണ്ടെത്തി അസുഖത്തെ ബേധപ്പെടുത്താനും ഉണ്ടായിരുന്ന കഴിവിനെ 'ഡോക്ടര്‍ എന്നു പേരുള്ള മറ്റൊരു മനുഷ്യനും ' അയാളിലൂടെ മരുന്ന് കമ്പനികള്‍ക്കും അടിയറ വെച്ചു .ഇനി അവര്‍ പറയും പുതിയ മരുന്നുകളെ നിങ്ങളില്‍ നിങ്ങള്‍ അറിയാതെ ,നിങ്ങളോട് പറയാതെ പരീക്ഷിക്കും പുതിയ വാക്സിനുകള്‍ വരും സിനിമാ താരങ്ങള്‍ ,സെലിബ്രിറ്റികള്‍ പരസ്യങ്ങളിലൂടെ നിങ്ങളോട് സംസാരിക്കും ''പലതും പരക്കെ അംഗീകരിക്കപ്പെടുന്ന സത്യമാകും ''. ചോദ്യം ചെയ്യുന്നവരെ തീവ്രവാദിയും മാവോയിസ്റ്റും പിന്നെ
 ''ഇതൊക്കെ ഇങ്ങനെയാണ് ,നിനക്കെന്താ ഇതിലൊക്കെ ഇടപെടാന്‍ പ്രാന്താണോ ? 
''സ്വന്തം കാര്യം നോക്കി ജീവിക്കാണ്ട് '' ,
" സ്വന്തം കുടുമ്പം നോക്കാന്‍ കഴിവില്ല പിന്നെയാ നാട് നന്നാക്കുന്നത് ?" 
തുടങ്ങിയ വാദങ്ങള്‍ നിരത്തി ഭരണകൂടവും  സമൂഹവും അവരുടെ പങ്ക് നിര്‍വ്വഹിക്കും .
ഇതെഴുതുമ്പോളും എന്റെ നെഞ്ചില്‍ കഫം വന്നു നിറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് നെഞ്ചു വേദനിക്കുന്നും ഉണ്ട് .ഒടുവിലത്തെ ഡോക്ടറുടെ നിഗമനം 'ആസ്ത്മ' ഉണ്ടെന്നാണ് അതിനു കഴിച്ച മരുന്ന് എന്റെ അവസ്ഥ വഷളാക്കി എന്നല്ലാതെ മറ്റൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ല . കൃത്യമായ രോഗം നിര്‍ണ്ണയിക്കപ്പെടുന്നത് വരെ കഴിക്കുന്ന മരുന്നുകള്‍ സംഭാവന ചെയ്യുന്ന അസുഖങ്ങള്‍ (മരുന്ന് കുപ്പിയുടെ മുകളില്‍ വെബ്‌ സൈറ്റില്‍ ഒക്കെ പല മരുന്നും ഉണ്ടാക്കിയേക്കാവുന്ന രോഗങ്ങളെ കുറിച്ച് വളരെ ചെറിയ അക്ഷരങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട് ~ ഏത്, മൂച്ചല്‍ ഫണ്ട്സ് ആര്‍ സബ്ജെക്റ്റട് ടൂ മാര്‍ക്കെറ്റ് റിസ്....... ബ്ലാ... ബ്ലാ ) പുതിയ ഒരു മാര്‍ക്കെറ്റ് തുറക്കുന്നു. 
എന്ന് 
വിശ്വസ്ഥതയോടെ 
രോഗനിര്‍ണയത്തിനും മരുന്ന് കണ്ടെത്തുന്നതിനും കഴിവ് നഷ്ട്ടപ്പെട്ട ഡോക്ടറേയും മരുന്ന് കമ്പനികളേയും ആശ്രയിക്കാന്‍ വിധിക്കപ്പെട്ട ഒരു സാധാരണ രോഗി .

ബോധപൂര്‍വ്വമായ മുന്നറിയിപ്പ് : ഞാന്‍ കണ്ട എല്ലാ ഡോക്ടര്‍മാരും കുഴപ്പക്കാരല്ല നന്മയുടെ തുരുത്തുകള്‍ അവിടവിടെ ഉണ്ട് .

Wednesday, October 1, 2014

ഭരണകൂടം | മാവോയിസം



സ്വയം രൂപപ്പെടുന്നതിനേക്കാള്‍ തീവ്രവാദികളും മാവോയിസ്റ്റുകളുമെല്ലാം സ്റ്റേറ്റ് രൂപപ്പെടുത്തി എടുക്കുന്ന ചില ബിംബങ്ങളാണ് . ഓരോരുത്തരെയും സംശയത്തോടെ നോക്കാന്‍ പഠിപ്പിക്കുന്നത്‌ ഭരണകൂടം തന്നെ ആണ് . ഈ സംശയത്തിന്റെ വ്യാപനത്തിലൂടെ ഗുണഭോക്താക്കളാകുന്നതും സ്റ്റേറ്റ് തന്നെ ഇല്ലാത്ത പുലിയെ പിടിക്കാന്‍ കാട്ടില്‍ കെണിവെച്ചിരിക്കുകയും , കെണികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയും ഇതിലൂടെ അഴിമതിക്കുള്ള വലിയൊരു സാദ്ധ്യത തുറന്നു കിട്ടുകയും ചെയ്യുന്നു .സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെ നിലവിലുള്ള പൊളിറ്റിക്കല്‍ ഗിമിക്കുകള്‍ക്ക് അപ്പുറത്ത് വിഷയങ്ങളെ പഠിക്കുകയും ഇടപെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുതു തലമുറയെ 'ചില ലേബലുകള്‍ ' നിര്‍ബ്ബന്ധപൂര്‍വ്വം അണിയിക്കാന്‍ സ്റ്റേറ്റ് അതിന്റെ ഉപകരണമായ പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നതും, ജനാധിപത്യപരമായ എല്ലാ ചെറുത്തു നില്‍പ്പുകള്‍ക്കും മാവോയിസത്തിന്റേയും തീവ്രവാദത്തിന്റെയും ഉടുപ്പുകള്‍ അണിയിച്ചുനല്‍കുന്നതും അത് കൊണ്ടാണ് . സമൂഹത്തെ ഭയത്തിന്റെയും സംശയത്തിന്റേയും കഥകള്‍ ബോധപൂര്‍വ്വവും അല്ലാതേയും പഠിപ്പിക്കുകയും അതിലൂടെ അഴിമതി നടത്തുന്നതിനുള്ള വലിയ സാധ്യതകള്‍ തയ്യാറാക്കി എടുക്കുകയും ചെയ്യുന്നു .കേരളത്തില്‍ ഉണ്ടെന്നു പറയപ്പെടുന്ന മാവോയിസ്റ്റുകള്‍ പറയുന്നത് പോലെ സായുധവിപ്ലവത്തിനുള്ള സാദ്ധ്യതയൊന്നും ഇന്നിവിടെ ഇല്ല. ഇത്തരം വമ്പു പറച്ചിലുകള്‍ ഭരണകൂടത്തിന് കൂടുതല്‍ പണം പിടുങ്ങാനും സമൂഹത്തിന്റെ സംശയ - ഭയ നിലപാടുകളെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനുമേ സഹായിക്കുകയുള്ളൂ . ഒരു തരത്തില്‍ പറഞ്ഞാന്‍ സ്റ്റേറ്റിനും അതിന്റെ തലതിരിഞ്ഞ പോളിസികള്‍ക്കും എതിരാണെന്ന് പറയുന്നവര്‍ പ്രത്യക്ഷത്തില്‍തന്നെ സ്റ്റേറ്റിനെ സഹായിക്കുകയാണ് എന്നു സാരം .

Tuesday, September 30, 2014

ചില ഋഗ്വേദ 'മദ്യ ' ചിന്തകള്‍


ബാറിനു മുന്‍പില്‍ 'സമരം സമരം, സര്‍വ്വ്വത്ര സമരം' നടത്തിയ സന്ഘികളെ നിങ്ങള്‍ ഋഗ്വേദം വായിക്കൂ... ഹിന്ദുവിന് ഉണരാന്‍ ഉള്ള വേദ സംഹിതകളില്‍ ആദ്യത്തേത് വായിക്കൂ . ഋഗ്വേദത്തില്‍ അദ്ധ്യായം 1, അനുവാകം 1, സൂക്തം '2 ' (" ഋഷി മധുച്ഛന്ദ ദേവത വായു, ഇന്ദ്ര വായു,മിത്ര വരുണന്‍ ,ചന്ദസ് ഗായത്രീ " ) നു കീഴില്‍ വരുന്ന ഒന്‍പതു ശ്ലോകങ്ങള്‍ വായിക്കൂ ഏറ്റവും ലളിതമായി ശ്ലോകങ്ങളെ സംഗ്രഹിച്ചു പറഞ്ഞാല്‍

''അന്നത്തെ ദൈവങ്ങളായ ഇന്ദ്രനോടും , വരുണനോടും ,വായുവിനോടുമെല്ലാം വന്നു രണ്ടെണ്ണം വിട്ടേച്ചു പോകൂ ഞങ്ങടെ കാര്യം നടത്തി തരൂ ''

എന്നു അര്‍ത്ഥമാക്കുന്ന ശ്ലോകങ്ങള്‍ ആണ് അവ . ' ഋക്ക് ' കളുടെ പ്രീതിക്കായി മദ്യം നല്‍കുവാന്‍ തയ്യാറാകുന്നതാണ് സന്ദര്‍ഭം . ആര്‍ഷ ഫാരതസംസ്കാരത്തിലെ ആദ്യ വേദമാണ് ഋഗ്വേദം, ഋഗ്വേദത്തെ മറന്നു കൊണ്ട് നിങ്ങള്‍ മദ്യത്തിന് എതിരെ സമരം ചെയ്‌താല്‍ ദൈവ കോപം ഉണ്ടാകുകയും ദൈവങ്ങളെ പ്രീതിപ്പെടുത്താനായി 'ബാറില്‍ യാഗം' നടത്തുന്ന പ്രിയ ഹിന്ദു ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കാതെ പോകുകയും ചെയ്യും. നിങ്ങള്‍ ആര്‍ഷ ഫാരത സംസ്കാരത്തിന് നേരെ ആണ് സമരം ചെയ്യുന്നത് എന്നു മറന്നു പോകരുത് . ഋഗ്വേദത്തിലെ സൂക്തങ്ങള്‍ നീണാള്‍ വാഴട്ടെ . ദൈവങ്ങള്‍ ഭൂമിയിലെ മനുഷ്യരില്‍ നിന്നു ഓസിക്ക്‌ മദ്യം അടിച്ചു പിമ്പിരി ആകട്ടെ .മനുഷ്യരുടെ എല്ലാ വിഷമങ്ങളും' ദൈവങ്ങളാലും മദ്യങ്ങളാലും' പരിഹരിക്കപ്പെടട്ടെ !!!

Thursday, August 28, 2014

കസ്തൂരി രംഗന്‍ Vs ഗാഡ്ഗില്‍




ജനങ്ങളെ കണക്കിലെടുക്കാതെ, ജങ്ങളോട് ചര്‍ച്ച ചെയ്യാതെ പശ്ചിമഘട്ട സംരക്ഷണം സാദ്ധ്യമാകില്ല എന്ന തിരിച്ചറിവ് ഇനിയും സര്‍ക്കാരുകള്‍ക്ക് ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് 'എല്ലാവരാലും' (പരിസ്ഥിതി രാഷ്ട്രീയ പ്രവര്‍ത്തകരും / പൊതു ജനങ്ങളും ) തള്ളിക്കളയപ്പെട്ട ' കസ്തൂരി രംഗന്‍ (ക്വാറി പാറമട സഹായി ) റിപ്പോര്‍ട്ട് 'നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് . ഏറെക്കുറെ ജനാധിപത്യപരമായിരുന്ന ' ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ' നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ ബി ജെ പി അതിന്റെ കോര്‍പ്പറേറ്റ് വിധേയത്വം കാണിച്ചു തുടങ്ങിയതിന്റെ തെളിവാണ് ഈ തീരുമാനം പശ്ചിമഘട്ട സംരക്ഷണമല്ല മറിച്ച് കൊള്ളക്കാരെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണ് ഈ തീരുമാനത്തിനും പിറകിലുള്ളത് .' പൂര്‍ണ്ണമായും ' ജനങ്ങളുടെ പങ്കാളിത്തമുള്ള പശ്ചിമഘട്ട സംരക്ഷണ സംവിധാനമൊരുക്കുന്നതിനു സര്‍ക്കാരുകള്‍ തയ്യാറാവേണ്ടിയിരിക്കുന്നു, ദീര്‍ഘവീക്ഷണത്തോടെയുള്ള ഇത്തരം സംവിധാനങ്ങളിലൂടേയെ പശ്ചിമഘട്ട സംരക്ഷണം സാദ്ധ്യമാകുകയുള്ളൂ .
ജനങ്ങളെ കണക്കിലെടുക്കാത്ത സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മലയോര മേഖലയെ രണ്ടാമതൊരു കലാപത്തിലേകായിരിക്കും തള്ളിവിടുന്നത്

Tuesday, August 19, 2014

കണ്ണുകള്‍ കാണാതിരിക്കാന്‍ മാത്രമുള്ളവയല്ല




ഓരോ പ്രശ്നത്തിനും അതിന്റെ പൊളിറ്റിക്കല്‍ ആക്ഷനും ഇമ്മീഡിയറ്റ് ആക്ഷനും ഉണ്ട് .ഇവിടെ പൊളിറ്റിക്കല്‍ ആക്ഷന്‍ ആദിവാസിക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കുക എന്നതാണ് . ശിശു മരണം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നപ്പോള്‍ അട്ടാപ്പാടിയില്‍ നിറയെ ഭരണ ~ പ്രതിപക്ഷ ~ രാഷ്ട്രീയ ~ സാമൂഹിക കക്ഷികളുടെ ഘോഷയാത്രകള്‍ ആയിരുന്നു. ഒരു ചാക്ക് അരി ,ഒരു പയറും പരിപ്പും കിറ്റ്‌ , ആയിരം രൂപ പിന്നെ പ്രസംഗത്തിന്റെ കൊടും മഴയും . ' പ്രസംഗത്തില്‍ ഒരിടത്തും ആദിവാസികളോ അവന്റെ പ്രശ്നങ്ങളോ കയറി വരില്ലെങ്കിലും എതിര്കക്ഷിയുറെ കുറ്റവും കുറവും വേണ്ടുവോളം പറയും ' .ഇത്തരം ഇമ്മീഡിയറ്റ് ആക്ഷനില്‍ മാത്രം ആണ് ഇന്ന് എല്ലാവരുടെയും ശ്രദ്ധ .വാര്‍ത്തകളില്‍ നിന്ന് ശിശുമരണം മാറി പുതിയ സെന്സേഷനുകള്‍ ഇടം പിടിച്ചു ..എല്ലാവരും സൌകര്യാര്‍ത്ഥം ആദിവാസികളെ മറന്നു ...ഇന്ന് ഇത് ഇവിടെ എഴുതുമ്പോളും അട്ടപ്പാടിയിലെ ഏതെങ്കിലും ഒരു കുടിയില്‍ ഒരു ആദിവാസി കുഞ്ഞു പട്ടിണി മൂലം മരണപ്പെടുന്നുണ്ടാവും .

ഇമ്മീഡിയറ്റ് ആക്ഷന്‍ വിട്ട് പൊളിറ്റിക്കല്‍ ആക്ഷനില്‍ വരിക അവനു ഭൂമി നല്‍കുക അവനു വേണ്ട തിനയും, ചാമയും ,ചീരയും എല്ലാം അവന്‍ തന്നെ ഉണ്ടാക്കികൊള്ളും നിങ്ങടെ കിറ്റ്‌ വരാന്‍ അവര്‍ കാത്തു നില്‍ക്കില്ല.നിങ്ങള്‍ തീരുമാനിക്കുന്ന പാകേജുകള്‍ മൂലം നിങ്ങളുടെ തന്നെ കീശ വീര്‍ത്തു വരില്ല .ഇതുവരെ ആദിവാസിയുടെ പേരില്‍ പ്രഖ്യാപിച്ച പദ്ധതികളും ചിലവിട്ട പണവും ആദിവാസികള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ ഓരോരുത്തരും കോടീശ്വരന്‍ മാര്‍ ആയേനെ .
2011 ലെ സെന്‍സെസ് പ്രകാരം ഇന്ന് അവര്‍ കേരള ജനസംഖ്യയുടെ വെറും 1.46 % മാത്രമാണ് ഉള്ളത് വെറും 484839 ആളുകള്‍ മാത്രം ബാക്കി വരുന്ന 98.64 % ത്തില്‍ ആണ് കയ്യേറിയവരും ,കയ്യടക്കിയവരും, കുടിയേറിയവരും .അവരിവിടെ പൊതു സമൂഹം എന്ന ലേബല്‍ അണിഞ്ഞു നില്‍ക്കുന്നു .അത് കൊണ്ട് തന്നെ ആദിവാസി ഒരു വോട്ടു ബാങ്കല്ല അവന്റെ വിഷയം നാല്‍പ്പതു ദിവസമായാലും നാനൂറു ദിവസമായാലും ആരും കേള്‍ക്കില്ല കാണില്ല.
ചര്‍ച്ചകളില്‍ അവര്‍ കള്ളുകുടിയന്മാരും കഞ്ചാവ് വലിക്കുന്നവരും ആണെന്ന് ഉറക്കെ ഉറക്കെ പറയപ്പെടും . തീരെ കള്ളുകുടിക്കാത്ത ജനതയാണല്ലോ അഭ്യസ്ഥവിദ്യരായ പ്രബുദ്ധ മലയാളികള്‍ . നാടിന്റെ സമ്പത്ത് ബീവറേജ് കോര്‍പ്പരേഷന്‍ വഴിയാണ് സ്വരുക്കൂട്ടുന്നത് എന്ന് മറക്കരുത് .ഓണത്തിനും ക്രിസ്തുമസിനും എന്നുവേണ്ട ഓരോരോ ആഘോഷങ്ങള്‍ക്കും റെക്കോഡ് തകര്‍ത്തു തകര്‍ത്ത് കുടിക്കുന്ന നമ്മള്‍ ആദിവാസിയെ പരിഹസിക്കുന്നു .
ആരും ഒന്നും കേള്‍ക്കില്ല കാണില്ല ആദിവാസിയുടെ ജീവിതത്തെ വഴിയാധാരം ആക്കിയതിലും അവനെ മഴയത്ത് നിര്‍ത്തിയതിലും നമുക്കും പങ്കുണ്ട് ,കണ്ണടക്കാം 'ഒന്നും സംഭവിച്ചിട്ടില്ലെന്ന് ' ആദിവാസി വിളിക്കുന്ന മുദ്രാവക്യത്തെക്കാള്‍ ഉച്ചത്തില്‍ പറയാം ... നാല് കോടിയുടെ ഒരു മൂളല്‍ മതിയല്ലോ വെറും നാല് ലക്ഷം മാത്രമുള്ള ആദിവാസിയെ വീണ്ടും വീണ്ടും ജീവിതത്തില്‍ നിന്നും ആട്ടിപ്പായിക്കാന്‍ !
ഓര്‍ക്കുക " കണ്ണുകള്‍ കാണാതിരിക്കാന്‍ മാത്രമുള്ളവയല്ല "

Tuesday, July 29, 2014

ദേശീയ പാതകളിലെ സ്വകാര്യ വാഹങ്ങളുടെ ' ടോള്‍ ' ഒഴിവാക്കുമ്പോള്‍

ദേശീയ പാതകളിലെ സ്വകാര്യവാഹനങ്ങളുടെ ടോള്‍ ഒഴിവാകാന്‍ ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു .ടോള്‍ ബൂത്തുകളില്‍ ഇനി സ്വകാര്യ വാഹങ്ങള്‍ക്ക് കാത്തു കെട്ടി കിടക്കേണ്ട ഒരു പ്രതി ബന്ധവും കൂടാതെ ടോള്‍ ബൂത്തുകള്‍ കടന്നു പോകാം . കേള്‍ക്കുമ്പോള്‍ വളരെ നല്ല തീരുമാനം തന്നെ എന്തിനു ഒരു ടോള്‍ വിരുദ്ധ സമര സമിതി നേതാവിനെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ പ്രാപ്തിയുണ്ടതിന് അപ്പോള്‍ പിന്നെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!! പകല്‍ക്കൊള്ളക്ക് ഇളവുകളുടെ പേരിലുള്ള ഒരു മറവുണ്ടാക്കുകയും കൊള്ള നിര്‍ബാധം തുടരുകയും ആണ് ഇവിടെ ചെയ്യുനത് . രാജ്യത്തെ ദേശീയപാതകളിലുള്ള തിരഞ്ഞെടുത്ത 50 ടോള്‍ ബൂത്തുകളില്‍ ദേശീയ പാത വികസന അതോരിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഒരു തീരുമാനത്തിന് ഉപരിതല ഗതാഗത മന്ത്രാലയം പച്ചക്കൊടി വീശാന്‍ പോകുന്നത് .

 സ്വകാര്യ വാഹങ്ങളുടെ ടോള്‍ ഒഴിവാക്കുകയും അതിനു ബദലായി വാഹങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ വിലക്ക് അനുപാതമായി 2 % സെസ് ( അതായത് പുതിയ വാഹനം വാങ്ങുമ്പോള്‍ 3 ലക്ഷം രൂപ യുള്ള വാഹനത്തിനു 6000രൂപ , 5 ലക്ഷം ഉള്ള വാഹനത്തിനു 10000 രൂപ എന്നിങ്ങനെ ) ഏര്‍പ്പെടുത്തുകയും ,(നിലവില്‍ നല്‍കുന്ന 15 വര്‍ഷത്തേക്കുള്ള റോഡ്‌ ടാക്സിന് പുറമേ ആണ് ഇത് ) റോഡ്‌ അറ്റക്കുറ്റ പണികള്‍ക്കായി എന്ന പേരില്‍ ഇന്ധനം നിറക്കുമ്പോള്‍ നല്‍കുന്ന പെട്രോള്‍ ഡീസല്‍ സെസ് 2.95 രൂപയില്‍ നിന്ന് ഉയര്‍ത്തുകയും , നിലവില്‍ നിരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹങ്ങളില്‍ നിന്ന് 1000 രൂപ അധികം ചുമത്തുകയും ആണ് ചെയ്യുന്നത് . സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് ടോള്‍ വരുമാനത്തിന്റെ 14 % (1600 കോടി രൂപ കഴിഞ്ഞ വര്‍ഷം ) മാത്രം ആണ് സ്വകാര്യ വാഹങ്ങളുടെ ടോള്‍ പിരിവു ഇനത്തില്‍ ലഭിക്കുന്നത് .ഇത് മൂലം ടോള്‍ പ്ലാസകളില്‍ ഉണ്ടാകുന്ന തിരക്കും പ്രശ്നങ്ങളും വേറെയും .ബാക്കി തുക മുഴുവന്‍ ലഭിക്കുന്നത് കൊമേഴ്സ്യല്‍ വാഹങ്ങളില്‍ നിന്നാണ് (കഴിഞ്ഞ വര്ഷം ഏതാണ്ട് 9500 കോടി രൂപ ) .പുതിയ തീരുമാനം നടപ്പിലാക്കപ്പെടുമ്പോള്‍ നിലവില്‍ നടന്നിരുന്ന കൊള്ളയുടെ മൂന്നിരട്ടി കൊള്ളയാണ് സംഭവിക്കുന്നത്‌ . നിലവില്‍ സ്വകാര്യ വാഹനങ്ങളുടെ ചുങ്കം ഇനത്തില്‍ ലഭിക്കുന്നത് പ്രതിവര്‍ഷം1600 കോടി രൂപയും .പുതിയ തീരുമാനം നടപ്പിലാകുമ്പോള്‍ പുതിയ വാഹനം വാങ്ങുന്നവര്‍ നല്‍കേണ്ട 2 % സെസ് ഇനത്തില്‍ ലഭിക്കാന്‍ പോകുന്നത് 1840 കോടി രൂപയും കൂടാതെ നിലവില്‍ ഓടുന്ന എല്ലാ വാഹങ്ങളും അടക്കേണ്ട 1000 രൂപ ഇനത്തില്‍ ലഭികുന്നത്‌ 2156 കോടി രൂപ അങ്ങനെ ആകെ ലഭിക്കുന്നത് 3996 കോടി രൂപ . കൂടാതെ ഈ നിയമം പ്രകാരം ദേശീയ പാതയിലൂടെയോ ടോള്‍ പ്ലാസയില്‍ കൂടെയോ കടന്നു പോകാത്ത വണ്ടികളില്‍ നിന്നും നിശബ്ദമായി ചുങ്കം പിരിക്കുകയും ചെയ്യാം .ഇന്ത്യയിലെ മുഴുവന്‍ റോഡുകള്‍ക്കും ചുങ്കം ഏര്‍പ്പെടുത്തി എന്ന് ചുരുക്കം . 

ഇവിടേയും തീരുന്നില്ല തീരുമാനത്തിന്റെ സവിശേഷതകള്‍ രാജ്യത്താകമാനം നടക്കുന്ന ടോള്‍ വിരുദ്ധ സമരങ്ങളെ പൊളിക്കാനും ഒപ്പം ടോള്‍ സമരങ്ങളില്‍ പ്രാദേശികമായി പങ്കാളികളായിട്ടുള്ള 'ബി ജെ പി ക്ക് ' ആശ്വസിക്കാനും ആളുകളുടെ കണ്ണില്‍ പൊടിയിടാനും ഇത് കൊണ്ട് സാധിക്കും. കാണുമ്പോള്‍ മിന്നമിനുങ്ങാണെന്ന് തോന്നാമെങ്കിലും ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബിന്റെ ചൂട്ടു വെളിച്ചമാണ് തെളിയുന്നതെന്ന് സാരം .സമരങ്ങള്‍ ശക്തമാക്കുക ഇത്തരം കള്ള നിയമങ്ങളെ തള്ളിക്കളയുക .വിപ്ലവം വിജയിക്കുക തന്നെ ചെയ്യും

Friday, June 20, 2014

മരം ഒരു .............. !!!


തൃശ്ശൂരില്‍ വ്യാപകമായി മരം മുറിക്കാനുള്ള പദ്ധതികള്‍ നഗരസഭയും , പൊതു മരാമത്ത് വകുപ്പും ,സോ ഷ്യല്‍ ഫോറസ്ട്രിയും കൂടി 'വീണ്ടും ' തുടരാന്‍ പോകുന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂർ പുഴക്കൽ ലുലു കണ്‍ വൻഷണൽ സെന്റെറിനു മുൻപിൽ സംഭവിച്ചത്.ഒന്നര വര്‍ഷം മുമ്പ് തൃശ്ശൂർ രാമനിലയത്തിന്‍റെ പരിസരത്ത് തണല്‍ വിരിച്ച് നിന്നിരുന്ന ' പാലയും , ഉങ്ങും ' അടക്കമുള്ള മരങ്ങൾ നഗരവികസനത്തിന്റെ പേര് പറഞ്ഞു വെട്ടിമാറ്റുകയും തൃശ്ശൂരിലെ ജനങ്ങള്‍ ഇടപെട്ട് 'അനധികൃതമായി നടന്ന മരം മുറി ' തടയുകയും ചെയ്തിരുന്നു . ശേഷം 'തൃശ്ശൂര്‍ പ്രകൃതി സംരക്ഷണ സമിതി 'എന്ന കൂട്ടായ്മയ്ക്ക് രൂപം നല്കുകയും സമിതി നടത്തിയ അന്വേഷണത്തില്‍, വേണ്ടത്ര രേഖകള്‍ ഇല്ലാതെ, നിയമത്തെ നോക്കുകുത്തിയാക്കിയാണ് മരം മുറി നടന്നതെന്നും തെളിഞ്ഞു. മരം മുറിക്കുന്നതിന് അനുമതി കൊടുക്കേണ്ട 'ട്രീ കമ്മിറ്റിയില്‍ ' ഉള്ളവരെ അറിയിക്കാതെയും രേഖകളിൽ കൃത്രിമത്വം നടത്തിയും മറ്റുമാണ് അന്നത്തെ മരം മുറി നടന്നത്. 'ഒരു മരം മുറിക്കുമ്പോള്‍ പത്തുമരം നടണം' എന്ന് മരം മുറിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിൽ നിന്നും നല്കുന്ന സമ്മതപത്രത്തില്‍ പറയുന്നുണ്ട് , എന്നിരിക്കിലും ഇതേവരെ മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ക്ക് പകരംഎവിടെയാണ് ഇവര്‍ മരങ്ങള്‍ 'നട്ടതും , വളര്‍ത്തിയതും' എന്ന് അന്വേഷിക്കപ്പെടേണ്ടിയിരിക്കുന്നു.

കഴിഞ്ഞ മരം മുറിയുടെ ഭാഗമായി നിലവില്‍ ഉണ്ടായിരുന്ന ട്രീ കമ്മിറ്റിയിലെ അംഗങ്ങളെ അറിയിക്കാത്തതിനെ തുടര്‍ന്നും , മറ്റു പല ആരോപണങ്ങള്‍ക്ക് വിധേയരായത് കൊണ്ടും പല അംഗങ്ങളും ട്രീ കമ്മിറ്റിയില്‍ നിന്നു രാജി വച്ചിരുന്നു. അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നിലവില്‍ ഇല്ലാത്തതും നിയമ സാധുത ഇല്ലാത്തതുമായ ട്രീ കമ്മിറ്റിയുടെ അനുമതിയില്‍ തന്നെയാണ് പുഴക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററിന് മുന്നിലുള്ള മരങ്ങള്‍ മുറിച്ചിരിക്കുന്നത് . നഗരസഭയുടെ ചെയര്‍മാന്‍ അധ്യക്ഷനും സ്ഥലം കൌണ്‍സിലര്‍ അംഗവും ആയതാണ് 'ട്രീ കമ്മിറ്റി ' . പരിസ്ഥിതിപ്രവര്‍ത്തകര്‍ ,ഗവണ്‍മെന്‍റിതര സംഘടനകള്‍ എന്നിവയും ഇതില്‍ അംഗങ്ങളാണ് എന്നിരിക്കെ നഗരസഭ അറിയാതെ ഈ അനധികൃത മരം മുറി നടക്കാന്‍ ഒരു സാധ്യതയും ഇല്ല എന്നത് പകൽ പോലെ വ്യക്തമാണ് . പുഴക്കല്‍ അയ്യന്തോള്‍ റോഡില്‍ നില്‍ക്കുന്ന മാവുകളെ ' ഇല്ലാത്ത;കടചീയലിന്റെയും , വാഹന അപകടങ്ങളുടേയും പേര് പറഞ്ഞു വെട്ടിമുറിക്കാന്‍ തീരുമാനിക്കുന്നത് ആരുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ വേണ്ടിയാണെന്ന് അന്വേഷിക്കപ്പെടേണ്ടതുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ഇടത്തു മരം മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ തൃശ്ശൂരിലെ മനുഷ്യാവകാശ - പരിസ്ഥിതി പ്രവര്‍ത്തകര്‍ അതിനെ എതിര്‍ത്തു രംഗത്ത് വന്നിരുന്നു ശേഷം അന്നത്തെ കളക്ടര്‍ ഈ വിഷയത്തില്‍ ഇടപെടുകയും മരങ്ങളെ നിലനിര്‍ത്തി റോഡിന്‍റെ പടിഞാറ് ഭാഗത്ത് നിന്നും സ്ഥലം എടുത്ത് റോഡ്‌ വികസനം സാദ്ധ്യ മാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇന്ന് റോഡിന്‍റെ പടിഞ്ഞാറു വശം ' ലുലു കണ്‍വെന്‍ഷന്‍ സെന്‍റര്‍ ' അടക്കമുള്ള ഭീമന്‍മാരുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടു തന്നെയാകാം പടിഞ്ഞാറു ഭാഗത്ത് നിന്നും സ്ഥലമെടുപ്പ് നടത്താന്‍ നഗരസഭയും പൊതുമരാമത്ത് വകുപ്പും ഭയക്കുന്നതും തണൽ മരങ്ങള്‍ക്ക് മുകളില്‍ കോടാലി വീഴുന്നതും.

തൃശ്ശൂരില്‍ അവശേഷിക്കുന്ന തണലുകള്‍ ആണ് ഈ മരങ്ങള്‍. 'മനുഷ്യര്‍ക്ക് വേണ്ടാത്ത വികസനത്തിന്‍റെ പേരില്‍' ചിലര്‍ക്ക് അഴിമതി നടത്താനും ,കീശ വീര്‍പ്പിക്കാനും വേണ്ടി നടത്തുന്ന ഇത്തരം അനീതികളെ ചെറുത്ത് തോല്‍പ്പികുക തന്നെ വേണം. വരും തലമുറകള്‍ക്ക് തണലേകിയും ശുദ്ധവായു നല്‍കിയും അവ ഇവിടെ നിലനില്‍ക്കട്ടെ! ഇനി വരുന്നൊരു തലമുറക്കും ഇവിടെ ജീവിതം സാദ്ധ്യമാകുന്നതിനു വേണ്ടി ചേര്‍ന്ന് നില്‍ക്കാം ഒരുമിച്ച് പാടാം

" ആമാഴുവാങ്ങണമവരെയു മൊരുമിച്ചറബിക്കടലിൽ താഴ്ത്തേണം "

ചിത്രത്തിന് കടപ്പാട് : തൃശ്ശൂര്‍ പ്രകൃതി സംരക്ഷണ സമിതി